ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച 1445 കോടി രൂപയുടെ അനധികൃത പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തുതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കണക്കിൽപ്പെടാത്ത പണം, മദ്യം, മയക്കുമരുന്ന്, സ്വർണം തുടങ്ങിയവയാണ് പിടിച്ചെടുത്തതിലേറെയും. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം പണം പിടിച്ചെടുത്തത് തമിഴ്നാട്ടിൽനിന്നാണ്. മദ്യവും മയക്കുമരുന്നും ഏറ്റവുമധികം പിടിച്ചെടുത്തത് പശ്ചിമബംഗാളിൽ നിന്നും.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പിടിച്ചെടുത്ത പണത്തിന്റെ കണക്കിൽ 40 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞതവണ ഇത് 1029.93 കോടി രൂപയായിരുന്നു. പശ്ചിമബംഗാളിൽ ഇത്തവണ ഇത്തരം കുറ്റകൃത്യത്തിൽ 68.92ശതമാനവും തമിഴ്നാട്ടിൽ 48.40 ശതമാനവും വർധനവുണ്ടായി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമബംഗാൾ, ആസാം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽനിന്നായി ഏകദേശം 155 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. കൂടാതെ 183.33 കോടി രൂപ വിലമതിക്കുന്ന 70 ലക്ഷം ലിറ്റർ മദ്യവും അധികൃതർ പിടിച്ചെടുത്തു.
വോട്ടർമാർക്ക് നൽകുന്നതിനായി സ്വർണം, വെള്ളി, സാരികൾ, വസ്ത്രങ്ങൾ, പ്രഷർ കുക്കറുകൾ, പാത്രങ്ങൾ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയവും വലിയതോതിൽ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 184 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതിൽ 30.28 കോടി രൂപയുടെ മയക്കുമരുന്ന് പശ്ചിമബംഗാളിൽ നിന്നാണ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ കർശന നീരീക്ഷണവും ഇലക്ഷൻ ഡീഷർ മാനേജ്മെന്റ് സിസ്റ്റം പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവുമാണ് ഇത്രയധികം അനധികൃത വസ്തുക്കൾ കണ്ടെത്താൻ സഹായിച്ചതെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ലഹരി മരുന്നിന്റെയും മദ്യത്തിന്റെയും ഒഴുക്ക് തടയുന്നതിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വലിയ പുരോഗതി കൈവരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.